Wednesday 16 December 2009

അവള്‍ ഒരു സെപ്റ്റംബര്‍

(മൊബൈല്‍ കാലത്തിനു മുമ്പത്തെ പ്രണയം)
           സ്മിതാ, തീവണ്ടിയിലെ ഗാര്‍ഡിന്റെ മുറിയില്‍ കയറി ഞാന്‍ പച്ചക്കൊടി കാണിച്ചുപോയി. ഈ വണ്ടിക്കിനി മുമ്പോട്ടു പോകുകയേ നിര്‍വ്വാഹമുളളൂ. കേവലം രണ്ടുമൂന്നു മാസത്തെ പരിചയം മാത്രമുളള നമ്മള്‍ അടുത്തു എന്നറിയുമ്പോള്‍ അദ്ഭുതം തോന്നുന്നു. സത്യമോ ഇത്? എന്തോ എന്റെ ഭാഗത്ത് ഇത് സത്യമാണ്.
           കണ്ട ആദ്യ ദിവസം തന്നെ നിന്നെ വല്ലാതെ ഞാന്‍ ഇഷ്ടപ്പെട്ടു പോയി. എന്തു ചെയ്യാം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു റോളായിപ്പോയില്ലേ? തോറ്റവരെ മാത്രം പഠിപ്പിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് സെപ്റ്റംബറും മാര്‍ച്ചും വേര്‍പാടിന്റെ വേദനകള്‍ സമ്മാനിക്കുന്ന മാസങ്ങളായിരുന്നു. ആദ്യമായാണ് ഒരു സെപ്റ്റംബര്‍ എന്നെ ആഹഌദിപ്പിക്കുന്നത്. എന്റെ ഗൗരവമെല്ലാം ഒരു വെറും അഭിനയമായിരുന്നു. ഇപ്പോള്‍ ഞാനുറങ്ങുന്നതും ഉണരുന്നതും നിന്റെ മുഖം മനസ്സില്‍ കണ്ടുകൊണ്ടാണ്. ഇതു പറയാന്‍ ഒട്ടും ലജ്ജയില്ല. കാരണം സത്യമതാണ്. ആരും നിന്നെ ഇഷ്ടപ്പെട്ടുപോകും; പക്ഷേ ഇങ്ങോട്ടൊരു താല്‍പ്പര്യം വരാന്‍ നിനക്കെന്തു വട്ടാണെന്നാണ് സംശയം. നോക്കി ഉത്തരം പറയുന്ന നോട്ടുബുക്ക് മടക്കി വെച്ച കയ്യില്‍ കയറിപ്പിടിച്ചപ്പോള്‍ അങ്ങനെയൊരു വട്ടുണ്ടെന്നു തോന്നി.
           ഇഷ്ടപ്പെട്ടു പോയി. എന്റെ കുറ്റമാണോ? വീട്! ഓ നാലുകെട്ടൊന്നുമല്ല. ഓര്‍ക്കണേ..... ഞാനൊരു വെജിറ്റേറിയനാണ്. കുഞ്ഞ് ഇപ്പൊഴേ ഓരോന്ന് ഉപേക്ഷിച്ചു തുടങ്ങിക്കോ. നിറഞ്ഞ ഹൃദയത്തോടെ ഞാനീയോര്‍മ്മകളെ താലോലിക്കുകയാണ്. വെളളം പൊങ്ങിക്കിടക്കുകയല്ലേ, കടത്തു കടക്കുമ്പോള്‍ സൂക്ഷിക്കണേ. ഇനിയുമെഴുതാന്‍ വേണ്ടി ഇപ്പോള്‍ നിര്‍ത്തട്ടെ.

          സ്മിതാ, വീണ്ടും സെപ്റ്റംബര്‍ വന്നെത്തി; പഴയതുപോലെതന്നെ. വിവരങ്ങള്‍ വായിച്ചറിഞ്ഞു. ആ ഹൃദയവിശാലതയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിഞ്ഞുകൂടാ. മനസ്സിന്റെ കോണിലെവിടെയോ ഒരു വേദന. 'സ്‌നേഹിക്കാതിരിക്കുന്നതിലും ഭേദം സ്‌നേഹിച്ചു പിരിയുന്നതാണ്' എന്ന് ഓട്ടോഗ്രാഫിലെഴുതിയത് അറം പറ്റിയോ? നീ വായിക്കാന്‍ വിട്ടു പോയ ഏതാനും താളുകള്‍ ഞാന്‍ തുറന്നു വെയ്ക്കുകയാണ്. നൊമ്പരപ്പെടുന്ന മനസ്സ് ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ അതിയായി ആഗ്രഹിച്ചു പോകും. എന്നാല്‍ കേവല നിസ്സംഗതയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ പഴയ ഓര്‍മ്മയുടെ തണലില്‍ ആത്മഹര്‍ഷം പൂണ്ട് ഞാന്‍ ഇത്തിരിനേരമിരുന്നോട്ടെ.
           എല്ലാം ഇനി ഒരു സ്വപ്നം. മനസ്സിന്റെ സംഘര്‍ഷങ്ങളും അഭിനിവേശങ്ങളും അറിയാനും അറിയിക്കാനും എഴുതിയ കത്തുകള്‍ നാം ഇരിക്കാറുണ്ടായിരുന്ന ആറാട്ടുകടവിലെ കല്പടവിലിരുന്നുകൊണ്ട് ഒരേറുകൊടുക്കണം.അതുവഴിപോകുമ്പോള്‍ ജീവിതത്തിലെ സംതൃപ്തമായ ചില നിമിഷങ്ങള്‍ അവിടെ ചെലവഴിച്ചിരുന്നു എന്ന് എനിക്ക് ഓര്‍മ്മിക്കാമല്ലോ? എന്തു ചെയ്യണമെന്ന്! എല്ലാം നീതന്നെയല്ലേ തീരുമാനിക്കണ്ടത്? വൈമനസ്യത്തോടെ വീട്ടുകാരുടെ തീരുമാനം അംഗീകരിക്കാന്‍ നിര്‍ബന്ധിതയാണെന്നല്ലേ ധ്വനി? ഉചിതമായതുതന്നെ ചെയ്യുക; ഉറച്ചുതന്നെ ചെയ്യുക. പിന്നീടൊരിക്കലും പശ്ചാത്തപിക്കാനിട വരരുത്. എപ്പോഴും അങ്ങനെയാണല്ലോ ഞാന്‍ പറഞ്ഞിട്ടുളളതും. എന്റെ മാനസപുത്രന്‍മാര്‍! അവരെയോര്‍ത്തു നീ വിഷമിക്കേണ്ട. ജനിച്ചാല്‍ ഒരിയ്ക്കല്‍ മരിക്കണം. പിന്നെയല്ലേ ജനിക്കാത്തവരുടെ മരണം! അവരെയടക്കാന്‍ എന്റെ മനസ്സില്‍ത്തന്നെ ഒരല്‍പം ഇടം കണ്ടെത്തിക്കൊളളാം. മരണം! ഇത്ര നിശ്ചിതമായി ജീവിതത്തില്‍ മറ്റെന്താണുളളത്? ഓര്‍ക്കാനാഗ്രഹിക്കാത്ത ഈ യാഥാര്‍ത്ഥ്യം പോലെ അവരെ ഞാന്‍ മറന്നുകൊളളാം. അല്ല ഒന്നോര്‍ത്താല്‍ അലംഘനീയമായ, ശാശ്വതമായ അവസാനത്തേക്കാള്‍ ഹൃദയഭേദകമല്ലേ വേര്‍പാടെന്ന ജീവിച്ചിരിക്കെയുളള മരണം?
            എന്തെങ്കിലും ചെയ്തുകളയുമോ എന്ന്! എന്നെപ്പറ്റി നീ എത്രമാത്രം ചിന്തിച്ചു കഴിഞ്ഞിരിക്കുന്നു. ഇല്ല സ്മിത, എല്ലാ കാര്യങ്ങളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്. ഞാന്‍ ഒരിയ്ക്കലും ആത്മഹത്യ ചെയ്യുകയില്ല. ജീവിതത്തോട് അത്ര ആര്‍ത്തിയാണ് എനിക്ക്. നൈരാശ്യം ശൂന്യത സൃഷ്ടിച്ച നിമിഷങ്ങളില്‍ ഞാനെല്ലാം ഒത്തു നോക്കിയിട്ടുണ്ട്. എനിയ്ക്കു ജീവിതത്തോടൊത്തു നില്‍ക്കുന്നതു തന്നെ മരണവും. എങ്കിലും എത്ര ശിക്ഷ നിറഞ്ഞ ജീവിതവും മരണത്തേക്കാള്‍ പ്രിയങ്കരമാണ്. മരണം കയ്യെത്തുന്ന അകലത്തില്‍ എപ്പോഴുമുണ്ടല്ലോ? പക്ഷേ ജീവിതം ഇനയൊരിക്കല്‍കൂടിയുണ്ടാകുമോ? കടവില്‍ വെളളം ഒരുപാടുയര്‍ന്നിട്ടുണ്ട്. കടത്തു നിര്‍ത്തി വെച്ചിരിക്കുകയാണെന്നത് ഒരു ആശ്വാസമാണ്. നീ അക്കരെയുമാണല്ലോ?

2 comments:

Followers

About Me

My photo
I authored two books in regional language and interested in writing.Those who try to evaluate me listen and behold:nothing is mine, even these letters.

littlenonsensestories