Tuesday 15 December 2009

വാസുവിന്റെ മക്കള്‍

ഇത് ഉഷ്ണകാലം. പുഴയുടെ ഈ കരയില്‍ എവിടെയും വെളളമില്ല. ഞങ്ങളുടെ കിണറ്റില്‍ മാത്രം വെളളമുണ്ട്. പുഴ എന്നൊന്നും പറഞ്ഞുകൂടാ വരട്ടാറ് എന്നാണ് ആളുകള്‍ പറയുക. നിറയെ ആഫ്രിക്കന്‍ പായലും മുട്ടറ്റം വെളളവുമുണ്ട്. ഈ വര്‍ഷം ചൂടിത്തിരി കൂടുതലാണ്. എല്ലാ വര്‍ഷവും ആളുകള്‍ ഇങ്ങനെ തന്നെയാണ് പറയാറ്. ആറ്റില്‍ മീനുകള്‍ ധാരാളമുണ്ട്. വെളളം കുറവായതുകൊണ്ട് ആറ്റുവക്കിലുളള മരങ്ങളുടെ തണലില്‍ പായലിനടിയില്‍ ഒളിച്ചിരിക്കയാണെല്ലാം.
ഞങ്ങളുടെ പുരയിടം കഴിഞ്ഞാല്‍ തെക്കുഭാഗത്ത് താമസിക്കുന്നത് വാസുവാണ്. ആളുകള്‍ വിളിക്കുന്നത് മൂരിവാസുവെന്നാണ്. ആടിനെയും പശുക്കളെയും ഇണ ചേര്‍പ്പിക്കുന്നതവിടെയാണ്. ആ ഭാഗത്തു കൂടി പോയാല്‍ തന്നെ മുട്ടനാടിന്റെ ചൂര് മൂക്കിലൂടെ തുളച്ചു കയറും. മുട്ടനാടിന്റെ ചൂര് തന്നെയാണ് വാസുവിനും. അതിരാവിലെ തന്നെ ആളുകള്‍ ആടുകളെയും പശുക്കളെയും കൊണ്ടു വരും. ചിലവ മദിയോടെ കയറു പൊട്ടിക്കാന്‍ നില്‍ക്കുമ്പോള്‍ മറ്റു ചില പശുക്കിടാങ്ങള്‍ ആദ്യ രാത്രിയിലെ നവോഢയുടെ അമ്പരപ്പോടെയും ഭയപ്പാടോടെയും നില്‍ക്കും. അവയെ ഇടുക്കു കൂട്ടില്‍ കയറ്റി മൂരിയെക്കൊണ്ടു ചവിട്ടിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെയും തിന്നു മദിച്ച കാളയുടെ ഭാരവും കാമവും താങ്ങനാവാതെയും ചിലത് കൂട്ടില്‍ വീഴും. (മൂരിയ്ക്ക് കാമവേദന;പശുവിന് പ്രാണവേദന) അപ്പോള്‍ വാസു പല മൂരിപ്രയോഗങ്ങളും നടത്തും. പൃഷ്ഠത്തില്‍ കൈ കടത്തുക, വാല്‍ പിടിച്ചൊടിക്കുക, കണ്ണില്‍ കാന്താരി മുളക് പൊട്ടിച്ച് തേക്കുക എന്നിവയാണ് അവ. ഒരിക്കല്‍ അയാള്‍ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ വാസുവിന്റെ അടുത്തു ചെന്ന് മണം പിടിച്ചു നോക്കി. അന്നാണ് എനിക്ക് മനസ്സിലായത് വാസുവിനും മുട്ടനാടിന്റെ ചൂരാണെന്ന്.
യഥാര്‍ത്ഥത്തില്‍ മൂരിശൃംഗാരം മുട്ടനാടിനാണ്. ഒരു കൊച്ചാട്ടിന്‍ കുട്ടി വന്നു നില്‍ക്കുമ്പോള്‍ അവന്‍ ചില ശബ്ദങ്ങളൊക്കെ പുറപ്പെടുവിക്കും. മൂക്കു വിറപ്പിച്ച് പിന്‍ഭാഗം മണപ്പിക്കും. ചിലപ്പോള്‍ പൃഷ്ഠത്തില്‍ നക്കും. അപ്പോള്‍ വാസു മുട്ടനാടിന്റെ രണ്ടു കയറിലും പിടിച്ച് 'മോനേ ചാടെടാ' എന്നൊക്കെ പറയും.
ആണുങ്ങളല്ലാതെ ആരെങ്കിലും ആടിനെ കൊണ്ടുവരുമ്പോള്‍ വാസു ഭാര്യയെ സഹായത്തിനു വിളിക്കും. ഭാര്യ മുട്ടന്റെ മുതുകില്‍ മൂന്നു വിരല്‍ കൊണ്ടൊന്നമര്‍ത്തും. അപ്പോള്‍ അവന്‍ മൂരിച്ചു ചാടും. യഥാസ്ഥാനകര്‍മ്മം നിര്‍വ്വഹിക്കാന്‍ അവര്‍ അവനെ സഹായിക്കും. പണ്ടൊരിയ്ക്കല്‍ വാസുവിന്റെ ഭാര്യ സഹായിക്കാനെത്തിയത് വേലിക്കിടയില്‍ക്കൂടി കണ്ടപ്പോള്‍ ഞാനൊന്ന് പുളഞ്ഞു. അച്ഛന്റെ കയ്യിലെ രണ്ട് കൂട്ടിപ്പിടിച്ച ഈര്‍ക്കില്‍ കൊണ്ട് തുടയില്‍ അടി വീണപ്പോള്‍ ഞാന്‍ ഒന്നുകൂടി പുളഞ്ഞു.
വാസു ചേര്‍ത്തുവിട്ട ആടുകളെല്ലാം യഥാകാലം ഗര്‍ഭം ധരിച്ചു. വാസുവിന്റെ ഭാര്യ മാത്രം ഗര്‍ഭം ധരിച്ചില്ല. മററുളളവര്‍ക്കുവേണ്ടിയുളള വാസുവിന്റെ പരിശ്രമങ്ങളെല്ലാം ഫലം കണ്ടപ്പോഴും സ്വപരിശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അങ്ങനെ 'മൂരിവാസു'വിന് 'മച്ചി വാസു'വെന്നും പേരു ചാര്‍ത്തിക്കിട്ടി. നാട്ടുകാര്‍ തരാതരം പോലെയും സന്ദര്‍ഭമനുസരിച്ചും വാസുവിനെ സംബോധന ചെയ്തു.
വിഷാദവും ദേഷ്യവും ചേര്‍ന്ന് വാസുവിന് ഒരു മുശടന്‍ സ്വഭാവം നല്‍കി. തിരക്കുളള ദിവസങ്ങളില്‍ ചില ആടുകളുടെ ഉടമസ്ഥര്‍ പിറ്റേന്നു മാത്രമേ വരൂ. വേദന കലര്‍ന്ന നിരാശയോടെ അയാള്‍ സന്ധ്യക്ക് ആ ആടുകളെ നോക്കി ഏറെ നേരം ഇരിക്കും. അപരിചിതമായ ചുററുപാടുകളില്‍ ആ ആടുകള്‍ രാത്രിയില്‍ നിലവിളിക്കുന്നതു കേള്‍ക്കാം. പെണ്ണാടുകളെ അഭിമുഖീകരിക്കാന്‍ തന്നെ വാസുവിന് പ്രയാസമായി. അവ തന്നെ പരിഹസിക്കുന്നതായി അയാള്‍ കരുതി.
ഒരിയ്ക്കല്‍ തിരുമൂലകാളച്ചന്തയ്ക്ക് പോയ വാസു അവിചാരിതമായി തിരിച്ചു വന്നു. വാതില്‍ക്കല്‍ നിന്ന് ഒന്നു വിളിച്ചു. അനക്കമില്ല. അല്ല എന്തോ ശബ്ദമുണ്ട്. ഉച്ചനേരത്ത് പെരുമഴയത്ത് കുടിലിനുളളിലൊരു മദിയിളക്കം. കയ്യിലിരുന്ന വാഴയില കളഞ്ഞ് അയാള്‍ ചെറ്റയ്ക്കിടയിലുടെ ഉളളിലേക്ക് നോക്കി. ആരോ ചെറ്റ പൊക്കിയിരിക്കുന്നു. അവള്‍ ആടുകളുടെ മാത്രമല്ല; ആളുകളുടെയും കാമോദ്ദീപനമര്‍മ്മം കണ്ടെത്തിയിരിക്കുന്നു. അയാളുടെ തലയിലേക്ക് രക്തം ഇരമ്പിക്കയറി.
'അപ്പോള്‍ ചന്തയ്ക്ക് പോകുന്ന പോക്കില്‍ ഏതോ വകയിലുളള അളിയന്റെ വീട്ടില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നത് വെറുതെയല്ല'.
വാസു നിശബ്ദം അവിടെ നിന്നും പിന്തിരിഞ്ഞു. പെരുമഴയില്‍ അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. ലക്ഷ്യമില്ലാതെ നടക്കുന്നവര്‍ ചെന്നെത്തുന്ന സ്ഥലത്തു തന്നെ അയാളും ചെന്നു. കള്ളും കരിമീനും വാസുവിന്റെ പ്രജ്ഞയില്‍ മിന്നല്‍പിണരുകള്‍ പായിച്ചു. അയാള്‍ ആര്‍ത്തട്ടഹസിച്ചു ചിരിക്കാന്‍ തുടങ്ങി.
'എന്താ വാസുവണ്ണന്‍ ഒറ്റയ്ക്കിരുന്നു ചിരിക്കുന്നത്. രസം വല്ലോമാന്നെങ്കി ഞങ്ങളോടുകൂടെ പറ'
കറിക്കാരി ചെല്ലമ്മ ലോഹ്യം പറഞ്ഞു.
'നീ ഇപ്രത്തോട്ടു വന്നേ കൊച്ചേ. ഞാനിനി മച്ചിവാസുവല്ലെടീ. ഞാന്‍ മൂരിവാസു തന്നെയാ.'
' അണ്ണനെന്തവാ പോക്കണംകേടു പറേന്നെ'
വാസു കൈ കഴുകാനായി ഷാപ്പിന്റെ പിറകിലേക്കു നടന്നു. മീന്‍ വെട്ടിയ വെളളം കളയാന്‍ ചെല്ലമ്മയും.
'ഒരുത്തന്‍ കുടീലൊരുപാടു നാളു കേറിയെറങ്ങേണ്ടി വന്നെടീ എനം തിരിയാന്‍.'
എണീക്കാത്ത പശുവിന്റെ പൃഷ്ഠത്തില്‍ കാണിക്കുന്ന ഒരു വിദ്യ വാസു കാണിച്ചു. ചെല്ലമ്മ കോരിത്തരിച്ചു. കുറേ മാസങ്ങള്‍ക്കു ശേഷം ഒരു നാള്‍ വാസു തന്റെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു. പൊടുന്നനെയായിരുന്നു ആ തീരുമാനം. വിത്തുകാളയെയും മുട്ടനാടിനെയും തിരുമൂല കാളച്ചന്തയില്‍ വിറ്റു. അന്യായ തുക മുടക്കി വാസു റ്റി. എസ്. 37- നമ്പര്‍ ഷാപ്പ് ലേലത്തില്‍ പിടിച്ചു. മൂരിവാസു ഷാപ്പുകാരന്‍ വാസുവായി. ഉടമസ്ഥന്‍ മാറിയെങ്കിലും തൊഴിലാളികള്‍ക്ക് മാറ്റം ഉണ്ടായില്ല. പ്രത്യേകിച്ചും കറിക്കാരിക്ക്. പക്ഷേ ചെല്ലമ്മയ്ക്ക് ഒരു പ്രമോഷന്‍ ലഭിച്ചു. അങ്ങനെ വാസുവിന്റെ അവകാശവാദങ്ങള്‍ക്ക് ചെല്ലമ്മയുടെ കോടതിയില്‍ സാക്ഷികള്‍ പെറ്റുവീണു.    

No comments:

Post a Comment

Followers

About Me

My photo
I authored two books in regional language and interested in writing.Those who try to evaluate me listen and behold:nothing is mine, even these letters.

littlenonsensestories